Monday 17 November 2014

Ramayanam

രാവണന്‍ ഭാര്യയെ തട്ടിക്കൊണ്ടു പോകാന്‍ ആണ് പൊന്മാനിനെ അയച്ചത് എന്ന് അറിയാത്ത ഭഗവാന്‍.കുരങ്ങന്‍റെ ചേട്ടനുമായുള്ള യുദ്ധത്തില്‍ തന്‍റെ മിത്രമായ കുരങ്ങന്‍ ആരാണെന്ന് ഒരു അടയാളമില്ലാതെ മനസ്സിലാക്കാന്‍ കഴിയാഞ്ഞ ഭഗവാന്‍. എന്നിട്ട് വാനരഭഗവാന്‍റെ സഹായം ഉണ്ടായിട്ടും ഭാര്യയെ വീണ്ടെടുക്കാന്‍ 12 കൊല്ലം വേണ്ടിവന്ന ഭഗവാന്‍. തിരിച്ചു കിട്ടിയപ്പോള്‍ അവള്‍ നല്ലവള്‍ ആണ് എന്ന് തിരിച്ചറിയാന്‍ കഴിവില്ലാതെ അവളെ അഗ്നി പരീക്ഷക്ക്‌ തള്ളി വിട്ട ഭഗവാന്‍. മനസ്സിലാകാത്തത് അതൊന്നുമല്ല, ഭഗവാന്‍ എന്ന വാക്കിനു നിങ്ങളുടെ നിര്‍വചനം എന്താണ്...........
ചോദ്യം : :::::രാവണന്‍ ഭാര്യയെ തട്ടിക്കൊണ്ടു പോകാന്‍ ആണ് പൊന്മാനിനെ അയച്ചത് എന്ന് അറിയാത്ത ഭഗവാന്‍.
ശ്രീരാമന്‍റെ പട്ടാഭിഷേകം നിശ്ചയിച്ചതിന്‍റെ തലേന്നാള്‍ നാരദന്‍ ശ്രീരാമനെ കാണാന്‍ വരുന്നുണ്ട്. രാവണ വധത്തിനുള്ള സമയം ആയില്ലേ എന്നും മറ്റും ആയിരുന്നു നാരദന്‍റെ ആവലാതി. അപ്പോള്‍ ശ്രീ രാമന്‍ പറയുന്നു പട്ടാഭിഷേകം ഒന്നും നടക്കാന്‍ പോകുന്നില്ല. നാളെ തന്നെ ഞാന്‍ കാട്ടിലേക്ക് പോകും. മുനിവേഷം ധരിച്ചു പതിന്നാലു വര്ഷം ഞാന്‍ കാട്ടില്‍ കഴിയും. സീതയെ കാരണമാക്കിക്കൊണ്ട് രാക്ഷസ്സ വംശത്തിന്‍റെ നാശം ഞാന്‍ വരുത്തും. “സീതയെക്കാരണഭൂതയാക്കിക്കൊണ്ട് യാതുധാനാന്വയനാശം വരുത്തുവന്‍” – രാമായണം, അയോദ്ധ്യാകാണ്ഡം, നാരദ രാഘവ സംവാദം.
ഇക്കാര്യം സംഭവിക്കുമ്പോള്‍ പട്ടഭിഷകം മുടങ്ങിയിട്ടില്ല. അപ്പോള്‍ കാനന വാസവും സീതാപഹരണവും രാവണ വധവും എല്ലാം രാമന് അറിയാമായിരുന്നു എന്ന് വ്യക്തം. മാത്രമല്ല “രാക്ഷസ രാജാവായ രാവണന്‍ നിന്നെ കൊണ്ടുപോകാനായി ഭിക്ഷു രൂപം ധരിച്ചു ഇപ്പോള്‍ നിന്‍റെ അടുത്ത് എത്തും.” എന്ന് രാമന്‍ സീതയോട് പറയുന്നുണ്ട്.( (അധ്യാത്മ രാമായണം ആരണ്യ കാണ്ഡം):
ചോദ്യം ::::::::കുരങ്ങന്‍റെ ചേട്ടനുമായുള്ള യുദ്ധത്തില്‍ തന്‍റെ മിത്രമായ കുരങ്ങന്‍ ആരാണെന്ന് ഒരു അടയാളമില്ലാതെ മനസ്സിലാക്കാന്‍ കഴിയാഞ്ഞ ഭഗവാന്‍.
രാമായണ കഥയുടെ തുടക്കത്തില്‍ വിഷ്ണു താന്‍ രാമനായി അവതരിക്കുമ്പോള്‍ ദേവന്മാര്‍ കുരങ്ങന്മാരായി വരണമെന്നും കര്‍മ്മത്തില്‍ പങ്കാളികള്‍ ആകണമെന്നും പറയുന്നു. അത് കഥ. ഇനി കഥയുടെ തുടക്കം ഉമാമഹേശ്വര സംവാദം ആണ്. അവിടെ പറയുന്നു, രാമന്‍ എന്ന് പറഞ്ഞാല്‍ തത്ത്വം ആണെന്ന്. വ്യാസനും പറയുന്നു തത്ത്വം സാധാരണക്കാരന് മനസ്സിലാകാനാണ് അത് കഥാരൂപത്തില്‍ പറഞ്ഞിരിക്കുന്നത് എന്ന്. പക്ഷേ തത്ത്വം മനസ്സിലാക്കാന്‍ മനസ്സിരുത്തി വായിക്കണം, .
രാമന്‍ കൂട്ടുപിടിച്ചത് ഹനുമാനെയും സുഗ്രീവനെയും ആണ്. അതിനു മുന്‍പ് നിങ്ങള്‍ പറഞ്ഞ പൊന്‍മാനിന്‍റെ കാര്യം പറയാം.
പൊന്‍മാന്‍ ലൗകിക ആസക്തിയെ കുറിക്കുന്നു. സ്വര്‍ണം എന്നാല്‍ ഹിരണ്യം. അതുകൊണ്ടാണ് അസുരന്‍റെ പേര് ഹിരന്ന്യാക്ഷന്‍ (സ്വര്‍ണ്ണത്തില്‍ കണ്ണുള്ളവന്‍), ഹിരണ്യ കശിപു (സ്വര്‍ണ്ണം തലയിണ ആക്കിയവന്‍) എന്നൊക്കെ വന്നത്. രാമായണത്തില്‍ സീത ബ്രഹ്മ വിദ്യ ആണ്. ആ ബ്രഹ്മവിദ്യയില്‍ എത്തിയ ബ്രഹ്മജ്ഞാനി ആണ് രാമന്‍. പക്ഷെ ഒരിക്കല്‍ ബ്രഹ്മവിദ്യ നേടിയാലും വിഷയ വൈരാഗ്യം (വൈരാഗ്യം- വിഗത രാഗ – രാഗം അഥവാ ആഗ്രഹം പോയ അവസ്ഥ) നഷ്ടപ്പെട്ടാല്‍ നേടിയ ബ്രഹ്മവിദ്യ നഷ്ട്ടമാകും. രാമന്‍ വിഷയമാകുന്ന സ്വര്‍ണ്ണത്തിന്‍റെ പുറകെ പോയി. ബ്രഹ്മവിദ്യ ആകുന്ന സീത നഷ്ടമായി.
നഷ്ട്ടമായ ബ്രഹ്മവിദ്യ ഇനി നേടാന്‍ വീണ്ടും ആദ്യം മുതല്‍ പ്രയത്നിക്കണം. അതാണ്‌ ശബരിയുമായുള്ള സമ്പര്‍ക്കം. ശബരി കാട്ടാളസ്ത്രീയാണ്, അങ്ങേയറ്റം ഭക്തയുമാണ്. ആദ്ധ്യാത്മ സാധനയിലൂടെ ലഭിച്ചതെല്ലാം നഷ്ട്ടപ്പെട്ടു. ബാലപാഠം മുതൽ ഇനിയും ആരംഭിക്കണം എന്നാണു ഇരിക്കുന്നത്. ആദ്ധ്യാത്മ സാധനയിലേക്ക് ഇറങ്ങുന്ന ഒരാൾക്ക്‌ ആദ്യം ഉണ്ടാകേണ്ടത് ഈശ്വര ഭക്തിയാണ് . അത് ജ്ഞാനം കൊണ്ട് ആകണമെന്നില്ല, അന്ധമോ പ്രാകൃതമോ ആയ ഭക്തി ആയാലും തെറ്റില്ല.പക്ഷെ അത് ദൃഢമായിരിക്കണം. അങ്ങനെ ആദ്യം ഉണ്ടാകേണ്ട ആ പ്രാകൃത ഭക്തിയെയാണ് 'ശബരി ' ആയി ചിത്രീകരിച്ചിരിക്കുന്നത് .
പ്രാകൃതമായാലും ഭക്തി വളർന്നാൽ വിവേകമുണ്ടാകുമെന്നും വിവേകത്തിന്‍റെ വളർച്ചയിൽ അവിവേകം നശിക്കും. പ്രാകൃതഭക്തിയുടെ വളർച്ചയാണ് ശബരിയുമായുള്ള സമ്പർക്കം. വിവേകം ഉണ്ടാകലാണ് സുഗ്രീവ സഖ്യം . അവിവേകം നശിക്കലാണ് ബാലിവധം. വിവേകം വളർന്ന് അവിവേകം നശിച്ചാൽ തത്ത്വവിചാരം ചെയ്യാം . താത്ത്വവിചാരമാണ് സീതാന്വേഷണം.
ബാലിയെ കൊല്ലാന്‍ എന്തിനു അടയാളം വേണ്ടി വന്നു എന്നല്ലേ ചോദ്യം? വിവേകത്തെയും അവിവേകത്തെയും ആണ് സുഗ്രീവനും ബാലിയുമായി അവതരിപ്പിച്ചിരിക്കുന്നത്. ഒരമ്മയിൽ രണ്ടു അച്ചന്മാരുടെ (സൂര്യൻ, ഇന്ദ്രൻ) മക്കളാണ് അവർ. മായയും അജ്ഞാനാവും കൂടിചച്ചേർന്നതാണ് അവിവേകം എങ്കിൽ മായയും ജ്ഞാനാവും കൂടിചച്ചേർന്നതാണ് വിവേകം. രണ്ടും കണ്ടാൽ ഒരുപോലെ ഇരിക്കും. അതുകൊണ്ട് ജ്ഞാന സമ്പന്നനായ ഒരാൾക്ക്‌ പോലും വിവേകത്തെയും അവിവേകത്തെയും തിരിച്ചറിയുന്നതിൽ തെറ്റ് പറ്റാം. ശ്രീരാമനുപോലും ബാലിസുഗ്രീവന്മാരെ തിരിച്ചറിയാൻ വിഷമം ആയിരുന്നു എന്ന് പറഞ്ഞതിന്റെ സാരം ഇതാണ് . ഒടുവിൽ അടയാളം കൊണ്ടാണ് തിരിച്ചറിഞ്ഞത് . അടയാളം കൊണ്ട് വേണം വിവേകത്തെയും അവിവേകത്തെയും തിരിച്ചറിയാൻ. അവിവേകത്തിൽ വിഷയേച്ഛ ഉണ്ടാകും. വിവേകത്തിൽ പക്ഷെ ഈശ്വരാർപ്പണ ബുദ്ധി ആയിരിക്കും ഉണ്ടാവുക. വിവേകം അവിവേകത്തോട് പലയാവർത്തി സംഘട്ടനം ചെയ്തു ഒടുവിൽ ഈശ്വരാനുകൂല്യത്തിൽ അവിവേകത്തെ ജയിക്കുന്ന തത്ത്വത്തെയാണ് ബാലിസുഗ്രീവ യുദ്ധവും അതിന്റെ മദ്ധ്യത്തിൽ ശ്രീ രാമൻ ബാലിയെ വധിക്കുന്നതുമായ കഥാഭാഗത്തിൽ വ്യക്തമാക്കുന്നത്. ചിത്തശുദ്ധി വന്നാലും സത്യം , അഹിംസ, ബ്രഹ്മചര്യം, തുടങ്ങിയുള്ള സ്വാത്വിക അനുഷ്ഠാഞങ്ങൾ കൊണ്ടാണ് ഒരാൾക്ക്‌ വിവേകം ഉണ്ടാകുന്നത്. അതാണ്‌ ശ്രീരാമനെയും സുഗ്രീവനെയും കൂട്ടി യോജിപ്പിക്കുവാൻ മദ്ധ്യത്തിൽ ഒരു ബ്രഹ്മചാരിയെ അവതരിപ്പിച്ചത്. ബ്രഹ്മചര്യമുള്ളയാൾ വളരെ വേഗം വിവേകത്തെ പ്രാപിക്കും. ഹനുമാൻ രാമലക്ഷ്മണൻമാരെ ചുമലിൽ എടുത്തു അതിവേഗം സുഗ്രീവ സന്നിധിയിൽ എത്തിച്ചു എന്നാണല്ലോ കഥാഭാഗം. ബ്രഹ്മചര്യം സാധകനെ അതിവേഗം വിവേകത്തിന്റെ അടുക്കൽ എത്തിക്കുന്നു. ബ്രഹ്മചര്യം ഇല്ലെങ്കിൽ മേറ്റെന്തു ധർമാനുഷ്ട്ടാനം ഉണ്ടായാലും വിവേക പ്രാപ്തി വിഷമമമാണ്. ഹനുമാൻ ഇല്ലെങ്കിൽ സുഗ്രീവസഖ്യത്തിന് കാലതാമസ്സമെങ്കിലും നേരിടുമായിരുന്നു.
ചോദ്യം : വാനരഭഗവാന്‍റെ സഹായം ഉണ്ടായിട്ടും ഭാര്യയെ വീണ്ടെടുക്കാന്‍ 12 കൊല്ലം വേണ്ടിവന്ന ഭഗവാന്‍.
ഒരു കൊല്ലം എന്നാണു ഞാന്‍ വായിച്ചത്. (ആശ്രയാശങ്കല്‍ ഒരാണ്ടിരുന്നീടണം – ഒരു ആണ്ട് – ഒരു കൊല്ലം). ഇനി 12 കൊല്ലം എന്ന് ആയാല്‍ പോലും അത് യുക്തിസഹം ആണല്ലോ. “ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത” “ക്ഷുരസ്യ ധാരാ നിഷിതാ ദുരത്യയാ”. ഈ അവസാനത്തെ വരി ബ്രഹ്മമാര്‍ഗത്തിലെ ബുദ്ധിമുട്ടുകള്‍ സൂചിപ്പിക്കുന്നു. “ക്ഷുരകന്‍റെ കത്തിമുനയുടെ മുകളിലൂടെയുള്ള നടത്തം പോലെ ആണ് അത്” (ഉപനിഷത്ത് - കഠം) 12 കൊല്ലം കൊണ്ടല്ലേ ബുദ്ധന്‍ ജ്ഞാനോദയം നേടിയത്. 8 കൊല്ലം മരുത്വാന്‍ മലയില്‍ തപസ്സിരുന്നു ശ്രീനാരായണ ഗുരു. അല്ലാതെ ഇന്ന് രാവിലെ ചെന്ന് വൈകിട്ട് കൊണ്ടുവരുന്നത് അല്ല ബ്രഹ്മജ്ഞാനം.
ചോദ്യം : തിരിച്ചു കിട്ടിയപ്പോള്‍ അവള്‍ നല്ലവള്‍ ആണ് എന്ന് തിരിച്ചറിയാന്‍ കഴിവില്ലാതെ അവളെ അഗ്നി പരീക്ഷക്ക്‌ തള്ളി വിട്ട ഭഗവാന്‍.
പൊന്മാന്‍ മുന്നില്‍ വന്നപ്പോള്‍ അത് രാവണന്‍റെ തന്ത്രം ആണെന്ന് മനസ്സിലാക്കിയ രാമന്‍ സീതയോട് പറയുന്നു (അധ്യാത്മ രാമായണം ആരണ്യ കാണ്ഡം):”രാക്ഷസ രാജാവായ രാവണന്‍ നിന്നെ കൊണ്ടുപോകാനായി ഭിക്ഷു രൂപം ധരിച്ചു ഇപ്പോള്‍ നിന്‍റെ അടുത്ത് എത്തും. നീയൊരു കാര്യം ചെയ്യണം. ഈ ആശ്രമത്തില്‍ ഒരു മായാ സീതയെ സൃഷ്ട്ടിച്ച് നിര്‍ത്തിയിട്ട് രാവണ വധം കഴിയുംവരെ ധര്‍മ സംരക്ഷണത്തിനു വേണ്ടി ലോകത്തിനു ആശ്രയമായിട്ടുള്ള നീ അഗ്നി മണ്ഡലത്തില്‍ മറഞ്ഞിരിക്കണം.”
രാവണ വധാനന്തരം സീത ലക്ഷ്മണനോട് പറയുന്നു (യുദ്ധകാണ്ഡം) “എന്‍റെ ഭര്‍ത്താവിനും മറ്റു ലോക വാസികള്‍ക്കും വേണ്ടി എന്‍റെ ചാരിത്ര്യത്തില്‍ വിശ്വാസം ഉണ്ടാകുന്നതിനു വേണ്ടി അഗ്നിപരീക്ഷക്ക്‌ ഞാന്‍ തയ്യാറാണ്. തീ കുണ്ഡം തയ്യാറാക്കൂ”. ഒടുവില്‍ അഗ്നിപ്രവേശത്തിന് ശേഷം അഗ്നിഭഗവാന്‍ പറയുന്നു: “ രാവണ വധത്തിന്നു വേണ്ടി അങ്ങ് വനത്തില്‍വച്ച് എന്നെ ഏല്‍പ്പിച്ച ദേവിയെ സംശയം ഒന്നും കൂടാതെ സ്വീകരിച്ചാലും.” സീതയെ രാമൻ കാട്ടിലേക്കയച്ചത് സീതയുടെ ചാരിത്രത്തിൽ രാമന് സംശയം ഉദിച്ചപ്പോൾ ..... ദൈവമായ രാമന് സ്വന്തം ഭാര്യയെ അറിയാൻ പറ്റിയില്ല എന്നതിന്നുള്ള മറുപടി.
ഇതാണ് അധ്യാത്മരാമായണം. പലരും പല കഥകളും എഴുതിയിട്ടുണ്ടാവും. അതിനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്, ഹിന്ദു മതത്തില്‍. കാരണം അവിടെ വൃണപ്പെടാന്‍ അവന്‍ വികാരം അല്ല പൊക്കിക്കൊണ്ട് നടക്കുന്നത്. വിവേകം ആണ്. കേട്ടിട്ടില്ലേ ONV യുടെ ഗാനം “തൊട്ടുകൊളുത്തുമ്പോള്‍ ആളും ജ്വാലകള്‍ അല്ലല്ലോ, ഉള്ളു നിറഞ്ഞീടും സ്നേഹ ജ്വാലാ മുഖമല്ലോ, ലോകാ സമസ്താ സുഖിനോ ഭവന്തു നെഞ്ചോട്‌ ചേര്‍ത്ത് ജപിക്കാന്‍”. ഇനി സനാതന സംസ്കാരം മനസ്സിലാക്കാത്ത ഹിന്ദുക്കള്‍ ഉണ്ടാകും. അത് അവരുടെ തെറ്റ്. ആ തെറ്റില്‍ നിന്നും അവരെ തിരിച്ചു കൊണ്ടുവരാന്‍ ആണ് കുറേപ്പേര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
ചോദ്യം : ഭഗവാന്‍ എന്ന വാക്കിനു നിങ്ങളുടെ നിര്‍വചനം എന്താണ്.
ദൈവത്തിന്‍റെ നിര്‍വചനം ആണ് വേണ്ടത്. Define God. Define ചെയ്യുന്നത്, ചെയ്യാന്‍ കഴിയുന്നത് Definite എന്ന് പറയും. അങ്ങനെ കഴിയാത്തത് Indefinite. അനിര്‍വചനീയം. ഇത് എന്‍റെ വാക്ക് അല്ല. As per Hindu Darshan. Not hindu philosophy. കണ്ണ് തുടങ്ങിയ അഞ്ചു ഇന്ദ്രിയങ്ങള്‍ക്കും അപ്പുറം, മനസ്സിനും അപ്പുറം ആണ് ആ സത്യം. ഇത് ഉപനിഷത്ത് പറയുന്നതാണ്. ഇതില്‍ ഇനിയും പറയാന്‍ ഉണ്ട്. അത് സ്വയം ബോധ്യപ്പെടെണ്ടതാണ്. ഒരിക്കലും മധുരം രുചിച്ചിട്ടില്ലാത്ത ആള്‍ എത്ര തവണ തേന്‍ തേന്‍ എന്ന് ഒരുവിട്ടാലും തേനിന്‍റെ മധുരം അറിയുമോ. പാകമാകാത്തവാന്‍ വാദത്തിലും തെളിവിലും ജീവിക്കുമ്പോള്‍ പാകമായവന്‍ ബോധ്യങ്ങളിലും അനുഭവങ്ങളിലും ജീവിക്കുന്നു.
സൂഫിസത്തിലും ഇത് തന്നെ പറയുന്നു. സൂഫിഗുരുവിനോട് അന്വേഷി ചോദിച്ചു, എങ്ങനെയാണ് ദൈവത്തെ കാണുക. “പ്രാപഞ്ചികമായ സര്‍വ വസ്തുക്കളില്‍ നിന്നും കണ്ണുകള്‍ അടയ്ക്കുക. അപ്പോള്‍ മനസ്സിന്‍റെ മിഴികള്‍ തുറന്നു വരും. മനസ്സിന്‍റെ മിഴികളും അടയ്ക്കുക. പ്രാപഞ്ചികമായതെല്ലാം മിഴിയില്‍ നിന്നും മനസ്സില്‍ നിന്നും അകലുമ്പോള്‍ അവിടെ ദൈവത്തെ മാത്രം കാണാന്‍ കഴിയുന്നു”.
പിന്നെ, മുന്‍വിധികളോടെ ഗീതയും രാമായണവും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ കഴിയില്ല. പഞ്ചസാര കൂനയില്‍ കഴിയുന്ന ഉറുമ്പിന്‍റെ അരിക്കല്‍ ഉപ്പു കൂനയിലെ ഉറുമ്പ്‌ വന്നു. പഞ്ചസാരയുടെ മാധുര്യത്തെ കുറിച്ച് ഉറുമ്പ്‌ പറഞ്ഞപ്പോള്‍ ഉപ്പു കൂനയിലെ ഉറുമ്പ്‌ പഞ്ചസാര ഒന്ന് രുചിച്ച് നോക്കി. എന്നിട്ട് ഇതിനു ഉപ്പാണല്ലോ എന്ന് പറഞ്ഞു. എത്രയൊക്കെ രുചിച്ചിട്ടും ഉപ്പു മാത്രമേ അറിയാന്‍ കഴിയുന്നുള്ളൂ. ഒടുവില്‍ ഉറുമ്പിന്‍റെ വായ തുറന്നു നോക്കി. അപ്പോള്‍ അവിടെ ഒരു ഉപ്പു പരല്‍ കുടുങ്ങി ഇരിപ്പുണ്ടായിരുന്നു. അതായിരുന്നു പഞ്ചസാര നുകരാന്‍ കഴിയാതെ പോയത്. അത് പോലെ, ഉപ്പു കട്ട ആകുന്ന മുന്‍വിധികളോടെ വന്നാല്‍ ഇത് മനസ്സിലാകില്ല.

No comments:

Post a Comment