Tuesday 14 October 2014

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം പന്ത്രണ്ടാമധ്യായം

ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം പന്ത്രണ്ടാമധ്യായം
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
സനകാദികള്‍ തുടങ്ങിയ മുനിമുഖ്യന്മാരുടെ ഉല്പത്തി.
( തുടർച്ച )
"ഒരിക്കല്‍ ബ്രഹ്മദേവന്‍ കഴിഞയുഗങളിലേതുപോലെ ഒരു സമ്പൂര്‍ണ്ണസൃഷ്ടിയെക്കുറിച്ചു മനനം ചെയ്യുകയായിരുന്നു. ആ സമയം അദ്ദേഹത്തിന്റെ നാല് തിരുമുഖങളില്‍നിന്നും വ്യത്യസ്ഥവിജ്ഞാനനിധികളായ നാല് വേദങളുത്ഭവിച്ചു. അതോടൊപ്പംതന്നെ യജ്ഞസാമഗ്രികളായ നാല് ഹോത്രങള്‍ - യജ്ഞകര്‍ത്താവ്, യജ്ഞസമര്‍പ്പകന്‍, യജ്ഞാഗ്നി, യജ്ഞദ്രവ്യം - എന്നിവയും, കൂടാതെ, ധര്‍മ്മത്തിന്റെ നാല് പാദങളായ സത്യം, തപസ്സ്, കരുണ, ശുചി എന്നിവയും ഉല്പന്നമായി."
വിദുരന്‍ പറഞു: "ഹേ തപോധനനായ മൈത്രേയമുനേ!, ബ്രഹ്മദേവന്റെ നാല് മുഖങളില്‍നിന്നായി നാല് വേദങള്‍ ഉത്ഭവിച്ചുവെന്നങ് പറഞുവല്ലോ, എന്നാല്‍ എങനെയാണ്?, ആരുടെ സഹായത്താലാണ് അദ്ദേഹം ഈ നാല് നിഗമതത്വങളെ ഇവിടെ പ്രചരിപ്പിച്ചത്?"
മത്രേയമുനി തുടര്‍ന്നു: "വിദുരരേ!, കേട്ടുകൊള്ളുക. ഇവിടെ ആദ്യമായി ഋക്, യജുര്‍, സാമം, അത്ഥര്‍‌വ്വം എന്നീ നാല് വേദങളായിരുന്നു ഉണ്ടായത്. തുടര്‍ന്ന് വിവിധ ശാസ്ത്രങളും, അനേകവിധ ആചാരങളും, എണ്ണമറ്റ സ്തുതിസ്തോമങളും, പ്രായഃശ്ചിത്തങളുമൊക്കെ ഒന്നിനുപിറകേ മറ്റൊന്നായി നിലവില്‍ വന്നുകൊണ്ടേയിരുന്നു. ഇതിനുപുറമേ ആയുര്‍‌വേദം, ധനുര്‍‌വേദം, ഗാന്ധര്‍‌വ്വം, തച്ചുശാസ്‌ത്രം മുതലായവയും ബ്രഹ്മദേവനില്‍ നിന്ന് വേദശാഖകളായി ഉടലെടുത്തു. സര്‍‌വ്വദര്‍ശനനായ വിധാതാവിന്റെ തിരുമുഖത്തുനിന്നും പിന്നീട് അഞ്ചാം‌വേധമായ പുരാണേതിഹാസങളും ആവിര്‍ഭവിച്ചു. അനന്തരം, ഷോഡഷീ, ഉക്തം, പുരീഷി, അഗ്നിസ്തോമം, ആപ്തോര്യമ, അതിരാത്രം, വാജപേയം, ഗോസവം എന്നീ വിവിധ യജ്ഞരൂപങളും വിരിഞ്ചന്റെ പൂര്‍‌വ്വവക്ത്രത്തില്‍നിന്നും രൂപം കൊണ്ടു. വിദ്യ, ദാനം, തപസ്സ്, സത്യം, എന്നിവയെ ധര്‍മ്മത്തിന്റെ നാല് പാദങളായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവയുടെ അധ്യയനത്തിനും, ആചരണത്തിനുമായി ബ്രഹ്മദേവന്‍ വളരെയധികം അടുക്കും ചിട്ടയോടും കൂടി നാല് വര്‍ണ്ണാശ്രമവിധികളും രൂപകല്പനചെയ്തു.
തുടര്‍ന്ന് ബ്രഹ്മചാരിബ്രാഹ്മണര്‍ക്കുവേണ്ടിയുള്ള സാവിത്രകര്‍മ്മങളുണ്ടായി. അതിന്റെ അനുശാസനത്തിലൂടെ ഒരു ബ്രഹ്മചാരി വേദാധ്യായനം തുടങുന്നതുമുതല്‍ ഏറ്റവും കുറഞത് ഒരുവര്‍ഷക്കാലമെങ്കിലും മൈഥുനവിഷയകങളായ കാര്യങളില്‍നിന്നും വിട്ടുനില്‍ക്കണം, ജീവിതവ്യവഹാരങളില്‍ വേദാനുശാസനങള്‍ പൂര്‍ണ്ണമായും സര്‍‌വ്വപ്രധാനമായിരിക്കണം, ഗൃഹസ്ഥാശ്രമസംബന്ധിയായ സകലവിഷയങളിലും പ്രത്യേകനിയന്ത്രണം പാലിക്കണം, ചോദിക്കാതെ, ആരാലും ഉപേക്ഷിക്കപ്പെട്ട അന്നത്താല്‍ ജീവിതം നയിക്കണം, എന്നിങനെയുള്ള വിവിധ അനുഷ്ഠാനനിയമങള്‍ നിലവില്‍ വന്നു. വ്യാവഹാരികജീവിതത്തില്‍നിന്നും വിരമിച്ച് ഏകാന്തജീവിതം നയിക്കുന്നവരെ വൈഖാനസര്‍, വാലഖില്യര്‍, ഔദുംബരര്‍, ഫേനവാസര്‍ ഇന്നിങനെ വിവിധനാമങളില്‍ അറിയപ്പെടുന്നു. അതുപോലെ, സന്യാസദീക്ഷ സ്വീകരിച്ചവരാകട്ടെ, കുടീചകര്‍, ബഹവോദര്‍, ഹംസര്‍, നിഷ്ക്രിയര്‍ എന്നീ നാലുവിധത്തിലും അറിയപ്പെടുന്നു. ഇവരെല്ലാം ബ്രഹ്മമുഖത്തുനിന്നും ഉത്ഭവിച്ചവരാണ്.
അന്വീഷികി, ത്രയീ (അഥവാ ധര്‍മ്മം, സമ്പത്ത്, മോക്ഷം എന്നീ വേദോക്തപുരുഷാര്‍ത്ഥങള്‍), ആഗ്രഹപൂര്‍ത്തി, നീതിന്യായവ്യവസ്ഥിതികള്‍, ഭൂഃ, ഭുവഃ, സ്വഃ എന്നീ വേദമന്ത്രങള്‍ തുടങിയവയും ബ്രഹ്മമുഖത്തുനിന്നും ജന്യമായി. എന്നാല്‍ ഓം എന്ന പ്രണവമന്ത്രമാകട്ടെ, വിരിഞ്ചന്റെ ഹൃദയത്തില്‍നിന്നുമാണുണര്‍ന്നുയര്‍ന്നത്. അനന്തരം, അദ്ദേഹത്തിന്റെ രോമത്തില്‍നിന്നും, ഉഷ്ണിക്, ത്വചയില്‍നിന്ന് ഗായത്രി, മാംസത്തില്‍നിന്ന് ത്രിഷ്ടുപ്പ്, നാഡിയിനിന്ന് അനുഷ്ഠുപ്പ്, അസ്ഥിയില്‍ നിന്ന് ജഗതി, മജ്ജയില്‍നിന്ന് പംക്തി, പ്രാണനില്‍നിന്ന് ബ്രഹതി തുടങിയ വിവിധരസപ്രധാനങളായ പദ്യസാങ്കേതികത്വങളുമുണ്ടായി. തുടര്‍ന്ന്, അദ്ദേഹത്തിന്റെ ജീവനില്‍നിന്ന് സ്പര്‍ശാക്ഷരങളും, ഉടലില്‍നിന്ന് സ്വരാക്ഷരങളും, ഇന്ദ്രിയജന്യമായി ഊഷ്മാക്കളും, വീര്യോത്പന്നമായി യ, ര, ല, വ, തുടങിയ അന്തസ്താക്ഷരങളും, വിഹാരജമായി സപ്തസ്വരങളും ആവിര്‍ഭവിച്ചു. ശബ്ദബ്രഹ്മമായി ബ്രഹ്മദേവന്‍, ഭഗവാന്‍ ഹരിയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. ആയതിനാല്‍ ബ്രഹ്മദേവന്‍ വ്യക്താവ്യക്തസ്വരൂപനായി നിലകൊള്ളുന്നു. ഇങനെ പരമാത്മസ്വരൂപത്തില്‍ നിത്യാനന്ദത്തോടെ വര്‍ത്തിക്കുന്ന ബ്രഹ്മദേവനില്‍ ഭഗവാന്‍ നാരായണന്റെ നാനാവിധശക്തിവിശേഷങളും നിക്ഷിപ്തമായിരിക്കുന്നു.
അങനെ തന്റെ അദ്ധ്യാത്മശരീരം ഉപേക്ഷിച്ച കമലാസനന്‍ ലൗകികമായ ഒരു പുതുശരീരം സ്വീകരിച്ചുകൊണ്ട് വീണ്ടും സൃഷ്ടികര്‍മ്മങളിലേര്‍പ്പെട്ടു. ഹേ കുരുനന്ദനാ!, പ്രബലരായ അനേകം ഋഷിവര്യന്മാരുണ്ടായിരുന്നിട്ടും പ്രജാവര്‍ദ്ധനം വേണ്ടതോതിലുണ്ടാകുന്നില്ല എന്ന കാര്യം ബ്രഹ്മാവ് കണ്ടറിഞു. അദ്ദേഹം ചിന്തിച്ചു: "അഹോ മഹാത്ഭുതം!, ഞാന്‍ എന്റെ സര്‍‌വ്വശക്തികളാലും സദാസമയവും, എല്ലായിടത്തും ഒരുപോലെ വ്യാപിച്ചിട്ടും, ലോകത്തില്‍ പ്രജകള്‍ വേണ്ടതോതിലുണ്ടാകുന്നില്ല. ഇതിന് വിധിയല്ലാതെ മറ്റൊരുകാരണം നാം കാണുന്നുമില്ല." തുടര്‍ന്ന്, ധ്യാനനിമഗ്നനനായി തന്റെ ദിവ്യത്വം അനുഭവിച്ചറിയുന്നതിനിടയില്‍ വിധാതാവില്‍നിന്നും മറ്റു രണ്ട് രൂപങള്‍ ഉടലെടുത്തു. ഒന്ന് സ്ത്രീരൂപത്തിലും, മറ്റൊന്നു പുരുഷരൂപത്തിലും. ഇന്നും ആ രൂപങള്‍ വിരിഞ്ചജന്യം അഥവ "കായം" എന്ന നാമത്തില്‍ കീര്‍ത്തിക്കപ്പെടുന്നു. പുതുതായുണ്ടായ ഈ ശരീരങള്‍ മൈഥുനത്തില്‍ ഒന്നായിച്ചേര്‍ന്നു. അതില്‍ പുരുഷഭാവം പൂണ്ട രൂപത്തെ സ്വായംഭുവമനുവെന്നും, സ്ത്രീഭാവത്തിലുണ്ടായ കായത്തെ ശതരൂപയെന്നും അറിയപ്പെട്ടു. തുടര്‍ന്ന് മൈഥുനത്തിലേര്‍പ്പെട്ട അവര്‍ ഒന്നിനുപിറകേ മറ്റൊന്നായി അനേകം തലമുറകള്‍ക്ക് ജന്മം നല്‍കി.
ഹേ ഭാരതാ!, കാലാന്തരത്തില്‍ സ്വായംഭുവമനുവിനും ശതരൂപയ്ക്കുമായി അഞ്ചുകുട്ടികളുണ്ടായി. പ്രിയവ്രതന്‍, ഉത്താനപാദന്‍, എന്നിങനെ രണ്ടു പുത്രന്മാരും, ആകൂതി, ദേവഹൂതി, പ്രസൂതി എന്നീ നാമങളില്‍ മൂന്ന് പുത്രമാരും. അതില്‍ ആകൂതിയെ മഹാഋഷി രുചിക്കും, ദേവഹൂതിയെ കര്‍ദ്ദമപ്രജാപതിയ്ക്കും, പ്രസൂതിയെ ദക്ഷപ്രജാപതിയ്ക്കും വിവാഹം ചെയ്തുകൊടുത്തു.
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം പന്ത്രണ്ടാമധ്യായം സമാപിച്ചു.

No comments:

Post a Comment