Saturday 19 July 2014

ഓഷോയുടെ വചനങ്ങള്‍

ഓഷോയുടെ വചനങ്ങള്‍



എല്ലാവരും അവരെന്താണോ അത്‌ മാത്രമായിരിക്കും. അവിടെ താരതമ്യത്തിന്റെ പ്രശ്നമുദിക്കുന്നില്ല. ഒരാളെ മറ്റൊരാളോട്‌ താരതമ്യം ചെയ്യാനോ അങ്ങനെ വിലയിരുത്തുവാനോ പാടില്ല.

മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിതാണ്. അവന് മറ്റുള്ളവര്‍ തെറ്റായ വഴിയിലാണെന്ന് വളരെ എളുപ്പത്തില്‍ മനസ്സിലാവും. എന്നാല്‍ താനും അതേ മാര്‍ഗ്ഗത്തില്‍ തന്നെയാണെന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല.

വാസ്തവത്തില്‍ ആരുംതന്നെ മറ്റൊരാള്‍ക്കു വേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും ഉണ്ടാക്കപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്. ദൈവം ഒരിക്കലും നിങ്ങളെ ജോഡികളായി സൃഷ്ടിയ്ക്കുന്നില്ല. ആ അസംബന്ധങ്ങളെയെല്ലാം വിട്ടുകളയുക. അവന്‍ ഉണ്ടാക്കുന്നത് വ്യക്തികളെ മാത്രമാണ്.

എല്ലാ ലൈംഗികതയും വിഡ്ഢിത്തമാണ്. അതൊരു ജൈവതൃഷ്ണ മാത്രമാണന്നതും നിങ്ങള്‍ അതിന്റെ ഇര മാത്രമാണെന്നതുമാണ് കാരണം.

മരിയ്ക്കുമ്പോള്‍ ശ്വാസം നിലയ്ക്കും. ഗാഢമായ ധ്യാനത്തിലും ശ്വാസം നിലയ്ക്കും. അതിനാല്‍ ഗാഢമായ ധ്യാനത്തിനും മരണത്തിനും പൊതുവായ ഒരു കാര്യമവിടെയുണ്ട്. രണ്ടിലും ശ്വാസം നിലയ്ക്കും. അതിനാല്‍ ഒരു മനുഷ്യന്‍ ധ്യാനമറിയുന്നുവങ്കില്‍ അയാള്‍ മരണവുമെന്തെന്നറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ധ്യാനിയ്ക്കുന്നവന്‍ മരണ ഭയത്തില്‍ നിന്നും മുക്തനായിത്തീരുന്നത്. ശ്വാസം നിലയ്ക്കുന്നുവെങ്കിലും താനവിടെയുണ്ടെന്ന് അയാള്‍ക്കറിയാം.

ചിരിയ്ക്കുമ്പോല്‍ നിങ്ങളെ നിരീക്ഷിയ്ക്കുക. എവിടെ അഹന്ത പെട്ടെന്ന് നിങ്ങള്‍ ഉരുകിയിരിയ്ക്കുന്നു. ഖരാവസ്ഥ മാറിയിരിയ്ക്കുന്നു. നിങ്ങള്‍ ഒഴുകുകയാണ്. വൃദ്ധനോ അനുഭവസമ്പന്നനോ പണ്ഡിതനോ ഒന്നുമല്ല നിങ്ങളിപ്പോള്‍.

നിങ്ങള്‍‍ പ്രബുദ്ധനായിത്തീരുമ്പോള്‍ അത്രയ്ക്കുമധികം നിങ്ങളനുഭവിച്ച എല്ലാ ദുഃഖങ്ങളും എല്ലാ സ്വപ്നങ്ങളും എല്ലാ കഷ്ടപ്പാടുകളും പെട്ടെന്ന് അത്രയ്ക്കും അപ്രധാനങ്ങളും അത്രയ്ക്കുമപ്രസക്തങ്ങളുമായി തീരുന്നു. അവ നിങ്ങളുടെ ബോധമണ്ടലത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമാകും. അവ നിങ്ങളുടെ ജീവിത കഥയുടെ ഭാഗമേയല്ലാതായി തീരും. അതു നിങ്ങള്‍ക്കല്ല, മറ്റാര്‍ക്കോ സംഭവിച്ചതാണെന്നതുപോലെ.

ജീവിതത്തെ ലളിതമായി ഒരു കളിതമാശയായി എടുക്കുക. അല്പം കൂടി ചിരിയ്കുക. പ്രാര്‍ത്ഥനയേക്കാള്‍ എത്രയോ പ്രാധാന്യമുള്ളതാണ് ചിരി. പ്രാര്‍ത്ഥന അഹംബോധത്തെ നശിപ്പിയ്ക്കുന്നില്ല. എന്നാല്‍ ചിരി അഹന്തയെ തീര്‍ച്ചയായും നശിപ്പിയ്ക്കുന്നു. അഹംബോധം മാറിനില്‍ക്കുമ്പോഴാണ് നിങ്ങള്‍ ചിരിയ്ക്കുന്നത്. ഒരു കൊച്ചുകുഞ്ഞായി അപ്പോള്‍ നിങ്ങള്‍ ചിരിയ്ക്കുകയാണ്. ഒരു വിശിഷ്ടവ്യക്തിയാണ് നിങ്ങളെന്ന കാര്യം അപ്പോള്‍ നിങ്ങള്‍ മറക്കുന്നു. ഇപ്പോള്‍ ഗൌരവം ചോര്‍ന്നുപോയിരിയ്ക്കുന്നു. ഒരു നിമിഷത്തേക്ക് സ്വയം മറക്കുന്നു.

കാമനയുടെ സഹജ സ്വഭാവം തന്നെ പൂര്‍ത്തീകരിയ്ക്കപ്പെടുവാന്‍ സാദ്ധ്യമല്ല എന്നുള്ളതാണ്. ഓരോ കാമനയും നടക്കുവാന്‍ സാദ്ധ്യമല്ലാത്ത എന്തോ ഒന്നിനു വേണ്ടിയുള്ള വെറുമൊരു മോഹം മാത്രമാണ്. ഓരോ കാമനയും അര്‍ത്ഥമാക്കുന്നത് ഇനിയും ഇനിയും ഇനിയും എന്നാണ്. കൂടുതല്‍ കൂടുതലിനു വേണ്ടിയുള്ള ഈ നിരന്തരമായ മോഹത്തെ എങ്ങനെയാണ് നിങ്ങള്‍ക്ക് പൂര്‍ത്തീകരിയ്ക്കാന്‍ കഴിയുക. നിങ്ങള്‍ക്ക് ലോകത്തിലെ മുഴുവന്‍ ധനവും ഉണ്ടായേക്കാം അപ്പോഴും കാമനയവിടെത്തന്നെയുണ്ടാകും.

സംഗീതം ധ്യാനത്തിന്റെ ഏറ്റവും അടുത്തു നില്‍ക്കുന്ന ഒന്നാണ്. ധ്യാനത്തിലേക്കുള്ള ഒരു വഴിയാണ് സംഗീതം. ഏറ്റവും നല്ല വഴിയും. ധ്യാനം എന്നത് ശബ്ദരഹിതമായ ശബ്ദത്തെ ശ്രവിയ്ക്കുന്ന കലയാണ്. നിശ്ശബ്ദതയുടെ സംഗീതം കേള്‍ക്കുന്ന കല.


ഭക്ഷണം നാവിന് കുറച്ച് രുചി നല്‍കുന്നു. അതിനുവേണ്ടി ജീവിയ്ക്കാന്‍ മാത്രം അതിലൊന്നുമില്ല. എന്നാല്‍ ഭക്ഷിയ്ക്കാന്‍ വേണ്ടി മാത്രം ധാരാളം ആളുകള്‍ ജീവിയ്ക്കുന്നു. ജീവിയ്ക്കാന്‍ വേണ്ടി മാത്രം ഭക്ഷിയ്ക്കുന്നവരുടെ സംഖ്യ എത്രയോ കുറവാണ്.

ശാസ്ത്രം പ്രകൃതിയെ കീഴടക്കിയിട്ടൊന്നുമില്ല. എന്നാല്‍ അതിനെ കീഴടക്കുന്നതിനായുള്ള ശ്രമത്തില്‍ അത് വളരെയധികം നശിപ്പിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.

വിമര്‍ശിയ്ക്കുന്നവര്‍ പല കാര്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു. ഒരു വിമര്‍ശകന്‍ ഒരു സംഗീതം കേള്‍ക്കുവാന്‍ തുടങ്ങുകയാണെങ്കില്‍ അയാളുടെ ശ്രവണം സമ്പൂര്‍ണ്ണമല്ല. അയാള്‍ നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും.

നിങ്ങളെന്തെങ്കിലും അടിച്ചമര്‍ത്തുകയാണെങ്കില്‍ അത് പുറത്തേക്ക് വരുന്നതിനായി മറ്റേതെങ്കിലുമൊരു മാര്‍ഗ്ഗം, ഏതെങ്കിലും പ്രകൃതിവിരുദ്ധമായൊരു വഴി കണ്ടെത്താന്‍ തുടങ്ങും. പ്രകൃതിവിരുദ്ധമായ എല്ലാ ലൈംഗിക സ്വഭാവങ്ങള്‍ക്കും മതപരമായ ഉറവിടമാണുള്ളതെന്ന് ഞാന്‍ പറയുന്നത് അതുകൊണ്ടാണ്. എല്ലാ മതങ്ങളും ലൈംഗികതയ്ക്ക് എതിരായിരിയ്ക്കുന്നു എന്ന ലളിതമായൊരു കാരണമാണ് അതിനു പിന്നിലുള്ളത്.

നിങ്ങളുടെ ശ്വസനത്തെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ നിങ്ങളത്ഭുതപ്പെടും. പതുക്കെ പതുക്കെ നിങ്ങളുടെ ശ്വാസം ശാന്തവും നിശ്ശബ്ദവുമാകുന്നതോടെ നിങ്ങളുടെ മനസ്സും ശാന്തവും നിശ്ശബ്ദവുമാകാന്‍ തുടങ്ങും. ശ്വസനത്തെ നിരീക്ഷിയ്ക്കുന്നതിലൂടെ നിങ്ങള്‍ മനസ്സിനെ നിരീക്ഷിയ്ക്കുന്നതിന് കഴിവുള്ളവനായിത്തീരും.

ഓഷോയുടെ ചിതാഭസ്മം പൂണെയിലെ ആശ്രമത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌. സ്മാരക ലേഘത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഓഷോ. ജനിച്ചിട്ടില്ല, മരിച്ചിട്ടില്ല. ഡിസംബര്‍ 11-1931നും, ജനുവരി 19-1990നും ഇടയ്ക്ക്‌ ഈ ലോകം സന്ദര്‍ശിക്കുക മാത്രം ചെയ്തു."

No comments:

Post a Comment