Thursday 19 June 2014

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം അധ്യായം - 9

1.9 ഭീഷ്മരുടെ ദേഹത്യാഗം
ഓം
ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം അധ്യായം - 9
---------------------------------------------------------------------------------------
സൂതന്‍ പറഞു: പ്രജാദ്രോഹം ചെയ്തവന്നെന്ന് സ്വയം വിശേഷിപ്പിച്ച് ദുഃഖിക്കുന്ന യുധിഷ്ഠിരന്‍ ഭാരതയുദ്ധം നടന്ന കുരുക്ഷേത്രഭൂമിയിലേക്ക് പോയി. അവിടെ ഭീഷ്മര്‍ വിദേഹമുക്തിയ്ക്കുവേണ്ടി ശരശയ്യയില്‍ കിടക്കുകയായിരുന്നു. അല്ലയോ ബ്രാഹ്മണരേ!, സ്വര്‍ണ്ണാഭരവിഭൂഷിതങ...ളായ സുന്ദര അശ്വങളെ പൂട്ടിയ മനോഹരമായ തേരില്‍ യുധിഷ്ഠിരന്റെ സഹോദരങളും, വ്യാസമഹര്‍ഷിയും, ധൗമ്യമുനിയും അദ്ദേഹത്തെ അനുഗമിച്ചു. ബ്രഹ്മഋഷികളെ, ഭഗവാനും അര്‍ജ്ജുനനോടൊപ്പം ഒരു രഥത്തില്‍ അവിടേക്ക് യാത്രയായി. ധര്‍മ്മപുത്രന്‍ കുബേരനെപ്പോലെ ഒരു പ്രതാപിയായി കാണപ്പെട്ടു. ദേവലോകത്തുനിന്നും ഭൂമിയിലേക്ക് നിപതിച്ച ഒരു ദേവനെപ്പോലെ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരെ യുധിഷ്ഠിരനും, സഹോദരങളും, അതുപോലെ ഭഗവാനും വന്ദിച്ചു. ബ്രഹ്മഋഷികളും, ദേവഋഷികളും, രാജഋഷികളും, എന്നുവേണ്ട ശ്രേഷ്ഠരായ സകലരും ആ ഭരതപുംഗവനെ കാണാന്‍ അവിടെ സമാഗതരായിക്കഴിഞിരുന്നു. പര്‍‌വ്വതന്‍, നാരദന്‍, ധൗമ്യന്‍, വ്യാസന്‍, ബൃഹദ്വശന്‍, ഭരധ്വാജന്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍, പരശുരാമന്‍, വസിഷ്ഠന്‍, ഇന്ദ്രപ്രമദന്‍, ത്രിതന്‍, ഗൃത്സമദന്‍, അസിതന്‍, കക്ഷീവാന്‍, ഗൗതമന്‍, അത്രി, കൗശികന്‍, സുദര്‍ശനന്‍ തുടങിയ ഋഷികളെല്ലാം തന്നെ അവിടെ സന്നിഹിതരായിരുന്നു. കൂതാതെ, ശുകദേവന്‍, കശ്യപന്‍, ആംഗിരസ്സ് തുടങിയ അമലാത്മാക്കളെല്ലാം തങളുടെ ശിഷ്യഗണങളോടൊപ്പം അവിടെയെത്തിയിരുന്നു.

വസുക്കളില്‍ ഉത്തമനും, ധര്‍മ്മജ്ഞനുമായ ഭീഷ്മര്‍ അവിടെ സമാഗതരായ ഋഷികളെ സ്വാഗതം ചെയ്തു വന്ദിച്ചു. ജഗദീശ്വരനും, ഹൃദയേശ്വരനുമായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മഹിമയെ അങേയറ്റം അറിയാവുന്ന ഭീഷ്മര്‍ തന്റെ മുന്നിലുപസ്ഥിതമായ ആ മായാവിഗ്രഹത്തെ കണ്ട് വന്ദിച്ചു.
സ്നേഹാദരങളോടെ ഭീഷ്മരുടടത്ത് പാണ്ഡുപുത്രന്മാരിരിക്കുന്നു. മുത്തച്ചന്‍ വാത്സല്യം നിറഞുതുളുമ്പുന്ന കണ്ണുകളോടെ അവരെ ആശീര്‍‌വദിച്ചു.

അല്ലയോ ധര്‍മ്മാത്മജരേ!, അഹോ കഷ്ടം!... എന്തെല്ലാം അന്യായങളാണ് നിങള്‍ക്ക് സഹിക്കേണ്ടിവന്നത്!. ഈശ്വരനും, ബ്രാഹ്മണരും, ധര്‍മ്മവും ചേര്‍ന്ന് രക്ഷിക്കപ്പെട്ട നിങള്‍ ഇങനെയൊരു ജീവിതമായിരുന്നില്ല അര്‍ഹിച്ചിരുന്നത്. കുന്തിക്ക് എപ്പോഴും ദുഃഖം തന്നെയായിരുന്നു. നിങളെല്ലാവരും കുട്ടികളായിരിക്കെ അവള്‍ വിധവയായി. പിന്നീട് നിങള്‍ വളര്‍ന്നപ്പോഴും നിങളെയോര്‍ത്ത് അവള്‍ അതീവദുഃഖം സഹിച്ചു. എല്ലാം കാലത്തിന്റെ കളികളാണ്. നിങള്‍ക്ക് മാത്രമല്ല, സകലലോകങളിലും, ഘനമാര്‍ന്ന മേഘകൂട്ടങളെ ശക്തമായ കാറ്റ് ചുഴറ്റികൊണ്ടുപോകുന്നതുപോലെ, സകലതിനേയും കാലം വഹിച്ചുകൊണ്ടുപോകുന്നു. കാലം, അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. അല്ലെങ്കില്‍ പിന്നെ ധര്‍മ്മാത്മജനായ യുധിഷ്ഠിരനും, ഗദാപണിയായ ഭീമനും, ഖാണ്ഡീവം കൈയ്യിലേന്തിയ അര്‍ജ്ജുനനും, എല്ലാത്തിനുമുപരി ഭഗവാന്‍ സ്വയം കൂടെയുള്ളപ്പോള്‍ കൂടി ഇങനെയൊരവസ്ഥ ഉണ്ടാകേണ്ടതുണ്ടോ!.

ലോകത്തില്‍ കവികള്‍ കിണഞു പരിശ്രമിക്കുന്നുണ്ടെങ്കിലും, ആ ഭഗവാന്റെ വിധി ആര്‍ക്കും അറിയാവുന്നതല്ല. അല്ലയോ ഭരതര്‍ഷഭാ!, ഇതെല്ലാം ആ ജഗദീശ്വരന്റെ വിധിമതമാണ്. അത് മനസ്സിലാക്കി അങ് അശരണരായ അങയുടെ പ്രജകളെ രക്ഷിച്ചുകൊണ്ടാലും.

ഈ ശ്രീകൃഷ്ണന്‍ സാക്ഷാത് ആദിനാരായണനാണ്. ഈ പുമാന്‍ അതിഗൂഡമായി വൃഷ്ണിവംശത്തില്‍ നിറഞുനിന്ന് തന്റെ മായയാല്‍ നമ്മളെ മോഹിപ്പിക്കുകയാണ്. ഹേ മഹാരാജന്‍!, പരമശക്തനായ ഇവന്റെ ഗൂഢമായ മഹിമകള്‍ ശിവനും, ദേവര്‍ഷി നാരദരും, ഭഗവതവതാരമായ കപിലന്‍ മുതലായവരും നേരേ കണ്ടറിയുന്നു. ഈ ഭഗവാനെയാണ് നിങള്‍ പ്രിയമോടെ അളിയനായും, മിത്രമായും, സുഹൃത്തായും, ക്ഷേമാന്വേഷകനായും, ഉപദേഷ്ടാവായും, ദൂതനായും കരുതിയിരിക്കുന്നത്. സര്‍‌വ്വതിനും ആത്മാവായ; സര്‍‌വ്വതിലും സമഭാവദൃക്കായി നിലകൊള്ളുന്ന ഇവന്‍ ആര്‍ക്കും അന്യനല്ല. ഒന്നിനോടും രാഗമോ ദ്വേഷമോ ഇവനില്ല തന്നെ. എങ്കിലും, ഞാന്‍ മരിക്കാന്‍ പോകുന്ന ഈ വേളയില്‍ കാരുണ്യത്തോടെ, അനുകമ്പയോടെ കൃഷ്ണന്‍ എനിക്കിതാ ദര്‍ശനം തന്നിരിക്കുന്നു. യാതൊരുവന്‍ ഇവനില്‍ ഭക്തിവച്ചുകൊണ്ട്, ഇവനെ മനസ്സര്‍പ്പിച്ച് ധ്യാനിച്ചുകൊണ്ട്, ഇവന്റെ നാമം ഉച്ചരിച്ചുകൊണ്ട്, ശരീരം വെടിയുന്നുവോ, ആ ഭക്തന്‍ തന്റെ സകല കാമ്യകര്‍മ്മഫലങളുടേയും ബന്ധമറ്റ് മുക്തനാകുന്നു. അല്ലയോ ദേവദേവാ, നാലുകൈയുള്ള നാരയണാ!, താമരപ്പൂപോലെ വിടര്‍ന്ന സുസ്മിതമായ മുഖത്തോടുകൂടിയവനേ!, അരുണലോചനാ!, ഞാനീ ഭൗതികശരീരം ത്യജിക്കുന്നതുവരെ നീ എന്നെ കാത്തിരിക്കേണമേ!.

സൂതന്‍ പറഞു: ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടതിനുശേഷം ധര്‍മ്മപുത്രര്‍ ഋഷിമധ്യത്തില്‍ വച്ച് തന്റെ പിതാമഹനോട് ഒരുവന്റെ ധാര്‍മ്മിക കര്‍ത്തവ്യങളെ കുറിച്ച് ചോദിച്ചു. യുധിഷ്ഠിരന്റെ ചോദ്യത്തിനു മറുപടിയായി ഭീഷ്മര്‍ ആദ്യം ഒരുവന്റെ ഗുണഗണങള്‍ക്കനുസരിച്ചുള്ള വര്‍ണ്ണാശ്രമധര്‍മ്മങളെക്കുറിച്ചും, പിന്നീട് വിഷയങളെ സംബന്ധിച്ച വൈരാഗ്യം, രാഗം എന്നീ രണ്ട് വസ്തുതകളുടെ ലക്ഷണങളെക്കുറിച്ചും അദ്ദേഹത്തെ പറഞുകേള്‍പ്പിച്ചു. തുടര്‍ന്ന് ഭീഷ്മര്‍, ധാനധര്‍മ്മത്തെക്കുറിച്ചും, രാജധര്‍മ്മത്തെക്കുറിച്ചും, മോക്ഷധര്‍മ്മത്തെക്കുറിച്ചും, സ്ത്രീധര്‍മ്മത്തെക്കുറിച്ചും, ഭഗവത്ധര്‍മ്മത്തെക്കുറിച്ചും, സംഗ്രഹിച്ചും, വിസ്തരിച്ചും യുധിഷ്ഠിരനെ ബോധവാനാക്കി. പിന്നീട്, തത്വജ്ഞാനിയായ ഭീഷ്മര്‍ ഇതിഹാസങളെ നിരത്തിവച്ച് ധര്‍മ്മാര്‍ത്ഥകാമമോക്ഷങളെ പറ്റി വര്‍ണ്ണിച്ചു. ഭീഷ്മര്‍ ഇങനെ ധര്‍മ്മങളെക്കുറിച്ച് പറഞുകൊണ്ടിരിക്കുമ്പോള്‍, സ്വേഛയാല്‍ ശരീരം ഉപേക്ഷിക്കാന്‍ കഴിവുള്ള യോഗികള്‍ ആഗ്രഹിക്കുന്നതുപോലെ, സൂര്യന്‍ ഉത്തരായണം ലക്ഷ്യമാക്കി പ്രയാണം ചെയ്തു.

പെട്ടെന്ന് ഭീഷ്മര്‍ സംസാരം നിറുത്തി; സകലബന്ധനങളില്‍ നിന്നും മനസ്സിനെ വിമുഖമാക്കി. മഞപട്ടണിഞ്, സ്വര്‍ണ്ണാഭരണവിഭൂഷിതനായി, നാല് തൃക്കൈകളോടെ തന്റെ മുന്നില്‍ നില്‍ക്കുന്ന ആദിനാരായണനായ ശ്രീകൃഷ്ണഭഗവാനിലേക്ക് ഭീഷ്മര്‍ തന്റെ വിശാലനേത്രം പതിപ്പിച്ചു. ഭഗവത് ധ്യാനത്താല്‍ ഭീഷ്മര്‍ സകല അശുഭങളില്‍ നിന്നും ശുദ്ധനായി. ഭഗവത് ദര്‍ശനത്താല്‍ അസ്ത്രജന്യമായ വേദനകളും അകന്നു. ഇന്ദ്രിയവൃത്തികളെല്ലാം നിലച്ച് ഭൗതികശരീരത്യാഗം ചെയ്യാനൊരുങവേ ഭീഷ്മപിതാമഹന്‍ ഭഗവാനെ സ്തുതിച്ചു.

ഭീഷ്മര്‍ പറഞു: "ഇനി ഞാന്‍ എന്റെ സകല വ്യവഹാരകര്‍മ്മങളും സാത്വതപുംഗവനും സ്വയം ആനന്ദവാനുമായ ആ ഭഗവാങ്കലര്‍പ്പിക്കാന്‍ പോകുന്നു. സകല ഭൂതങളും ആരില്‍ നിന്നുത്ഭവിച്ച്, ആരിലേക്കുതന്നെ പ്രവഹിക്കുമോ, ആ വിഭു ചില സമയങളില്‍ തന്റെ മായാലീലകള്‍ കാട്ടുവാനായി ഇറങിവരുന്നു. മൂന്ന് ലോകങളും കാമിക്കുന്ന, തമാലവര്‍ണ്ണനായ, സ്വര്‍‌ണ്ണവര്‍‌ണ്ണാംബരം ചുറ്റി, ചന്ദനചര്‍ച്ചിതമായ കളേബരത്തോടുകൂടിയവനായ, താമരക്കണ്ണനായ, അര്‍ജ്ജുനസഖാവായ, ഈ ശ്രികൃഷ്ണനില്‍, വിഷയവാസനയകന്ന് ഞാന്‍ ശരണം പ്രാപിക്കുന്നു. കുരുക്ഷേത്രയുദ്ധഭൂമിയില്‍ കുതിരകുളമ്പടിയാല്‍ ഇളകിമറിഞ ധൂളീപടലങളില്‍ മുങി ഭഗവാന്റെ മുടി ചാരനിറത്തിലായി. വിയര്‍പ്പ് കണങളാല്‍ ആ തിരുമുഖം നനഞു. എന്റെ ശരങള്‍ കൃഷ്ണന്‍ ധരിച്ചിരുന്ന രക്ഷാകവചങള്‍ കടന്ന് ഭഗവാന്റെ ത്വക്കിലൂടെ തുളച്ചുകയറി. ഇതിലെല്ലാം ആനന്ദിച്ചിരുന്നരുളിയ ആ ഭഗവാനില്‍ എന്റെ മസ്സുറയ്ക്കട്ടെ!. അര്‍ജ്ജുനന്റെ ആജ്ഞയാല്‍ രഥം ഇരുസൈന്യങള്‍ക്കിടയില്‍ നിറുത്തി, അവിടെ നിന്നുകൊണ്ട് പാര്‍ത്ഥന്റെ എതിരാളികളുടെ ആയുസ്സ് തന്റെ കൃപാകടാക്ഷമെയ്ത് കുറച്ചു. ആ ഭഗവാനില്‍ എന്റെ ഹൃദയം രമിക്കുമാറാകട്ടെ!.
പോര്‍ക്കളത്തില്‍ യുദ്ധസന്നദ്ധരായി നില്‍ക്കുന്ന സ്വജനങളെ കണ്ട് അജ്ഞാനത്താല്‍ ആകുലപ്പെട്ട അര്‍ജ്ജുനന് അദ്ധ്യാത്മികജ്ഞാനം പ്രദാനം ചെയ്തു ചിത്തചാഞ്ചല്യം മാറ്റി അനുഗ്രഹിച്ച ആ ഭഗവാന്റെ പദകമലത്തില്‍ എന്റെ മനസ്സ് ചേരുമാറാകട്ടെ!. സ്വധര്‍മ്മം മറന്ന്, എന്റെ ജീവിതധര്‍മ്മത്തെ നിലനിറുത്തുവാന്‍ വേണ്ടി, എനിക്ക് നേരേ ചാടിയിറങി വന്ന കൃഷ്ണന്റെ ഉത്തരീയം അഴിഞുനിലത്തു വീണു. ആനയെ കൊല്ലാന്‍ പുറപ്പെടുന്ന ഒരു സിംഹത്തെപ്പോലെ എന്നിലേക്കടുക്കുന്ന ആ ഭഗവാനില്‍ ഞാന്‍ മനസ്സുറപ്പിക്കുന്നു. എന്റെ കൂര്‍ത്ത ശരങള്‍ ഭഗവാന്റെ കവചം കീറിമുറിച്ച് ആ ശരീരത്ത മുറിവേല്പ്പിച്ച് ചോരയൊഴുക്കി. അതില്‍ നിന്നുണ്ടായ ക്രോധത്താലെന്നോണം എന്നെ കൊല്ലാനായി ഓടിയടുക്കുന്ന മുകുന്ദന്‍ എന്റെ പരമഗതിയായി മാറട്ടെ!. ചമ്മട്ടി പൂണ്ട്, കടിഞാണും പിടിച്ച്, അര്‍ജ്ജുനനെ സകലവിധത്തിലും രക്ഷിച്ചുകൊണ്ട് പോര്‍ക്കളത്തില്‍ രഥത്തില്‍ നില്‍ക്കുന്ന ആ ഭഗവനില്‍ ഞാന്‍ രമിക്കുമാറാകട്ടെ!. എന്തെന്നാല്‍, ഭഗവാനെ ഈ രൂപത്തില്‍ കാണുന്നവന്‍ തന്റെ സ്വരൂപത്തെ വീണ്ടെടുക്കുന്നു. വ്രജത്തിലെ ഗോപകന്യകമാര്‍ ഈ ഭഗവാന്റെ ചലനഗതിയേയും വിലാസങളേയും അനുകരിച്ച് ഇവനില്‍ ഭക്തിവച്ചു. എന്റെ മനസ്സും കൃഷ്ണന്റെ ആ വിലാസങളില്‍ ലയിക്കുമാറാകട്ടെ!.

അന്ന്, യുധിഷ്ഠിരന്‍ രാജസൂയയാഗം നടത്തിയപ്പോള്‍ നാനാദിക്കില്‍ നിന്നും അവിടെ സന്നിഹിതരായിരുന്ന സകല മുനികളും മറ്റ് രാജാക്കന്മാരും കൃഷ്ണനെ പൂജിച്ചാരാധിച്ചു. ആ ഭഗവാനില്‍ എന്റെ മനസ്സുറയ്ക്കുമാറാകട്ടെ!. ഇപ്പോള്‍ എന്റെ മുന്നില്‍ നില്‍ക്കുന്ന അജനായ ഈ ശ്രീകൃഷ്ണനെ എനിക്ക് ധ്യാനിക്കനാകും. കാരണം, ഭേദചിന്തയകന്ന് ഞാന്‍ സത്യത്തെ തിരിച്ചറിഞിരിക്കുന്നു. സകലദിക്കുകളിലും പ്രകാശം ചൊരിയുന്ന സൂര്യന്‍ ഒന്നേയുള്ളൂ എന്നതുപോലെ, സകലഹൃദയങളിലും കുടികൊള്ളുന്ന ആ പരമാത്മാവ് ഇവന്‍ മാത്രമാണെന്ന് ഞാന്‍ അറിയുന്നു."
സൂതന്‍ പറഞു: അങനെ മനസ്സുകൊണ്ടും, വാക്കുകൊണ്ടും, നോട്ടം കൊണ്ടും, കര്‍മ്മം കൊണ്ടും, ഭീഷ്മപിതാമഹന്‍ ഭഗവാന്‍ ശ്രീകൃഷ്ണനില്‍ ലയിച്ചു. അദ്ദേഹം ശ്വാസം ഉള്ളിലേക്ക് വലിച്ചു. പിന്നീട് നിശബ്ദനായി. ഭീഷ്മരുടെ വിദേഹമുക്തിയെ കണ്ട് അവിടെയുണ്ടായിരുന്ന സകലരും, കിളികള്‍ ദിനാന്ത്യത്തില്‍ നിശബ്ദമാകുന്നതുപോലെ, മൗനം പാലിച്ചു, തുടര്‍ന്ന് ദേവന്മാരും, മനുഷ്യരും ദുന്ധുഭികൊട്ടി ജയജയഘോഷം മുഴക്കി. സ്വര്‍ഗ്ഗത്തില്‍ നിന്നും പുഷ്പവൃഷ്ടിയുണ്ടായി. ഒടുവില്‍ ഭീഷ്മരുടെ സംസ്കാരകര്‍മ്മങളെല്ലാം യഥോചിതം കഴിച്ച് ധര്‍മ്മപുത്രന്‍ കുറെ സമയം ദുഃഖിതനായി കാണപ്പെട്ടു. ഋഷികള്‍ ഗൂഡമന്ത്രങളാല്‍ ഭഗവാനെ വാഴ്ത്തിസ്തുതിച്ചു. കൃഷ്ണപ്രേമം ഉള്ളില്‍ വച്ചുകൊണ്ട് സന്തുഷ്ടരായി ഏവരും തങള്‍ക്കുള്ള ആശ്രമങളിലേക്ക് യാത്രയായി. അതിനുശേഷം, യുധിഷ്ഠിരന്‍ ഭഗവാനോടൊപ്പം ഹസ്തിനപുരത്തെത്തി ധൃതരാഷ്ട്രരേയും, തപസ്വിനിയായ അദ്ദേഹത്തിന്റെ പത്നി ഗാന്ധാരിയേയും സമാശ്വസിപ്പിച്ചു. പിന്നീട് ധൃതരാഷ്ട്രരുടെ അനുമതിയോടെ, ഭഗവാന്റെ അനുഗ്രഹത്തോടെ, പിതൃക്കളെ സ്മരിച്ച്കൊണ്ട് ധര്‍മ്മപുത്രര്‍ തന്റെ രാജ്യം ധര്‍മ്മാധിഷ്ഠിതമായി പാലനം ചെയ്തു.

ഇങനെ ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം ഒമ്പതാം അധ്യായം സമാപിച്ചു.

No comments:

Post a Comment