Sunday 29 June 2014

ഹരിനാമ കീര്‍ത്തനം (Hari Nama Keerthanam)

ഹരിനാമ കീര്‍ത്തനം




നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, നരകസന്താപനാശക,ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനേ
ആങ്കാരമായതിനു നീ തന്നെ സാക്ഷിയിതു
ബോധം വരുത്തുവതിനായ്‌ നിന്ന പരമാ
ചാര്യ രൂപ ഹരി നാരായണായ നമ

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാന്‍ നിന്‍ കൃപാവലി
കളുണ്ടാകയെങ്കലിഹ നാരായണായ നമ

ആനന്ദ ചിന്മയ ഹരേ ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ നാരായണായ നമഃ


അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറയ്ക്കുമള-
വാന്ദമെന്തു ഹരിനാരായണായനമഃ

ഹരിനാമകീര്‍ത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുള്‍ ചെയ്ക ഭൂസുരരും
നരനായ് ജനിച്ചുഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുള്‍ക നാരായണായ നമഃ

ശ്രീമൂലമായ പ്രകൃതീങ്കല്‍ തുടങ്ങി ജന-
നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരനാരായണായ നമഃ

ഗര്‍ഭസ്ഥനായ് ഭുവി ജനിച്ചും മരിഛ്കുമുദ-
കര്‍പ്പോളപോലെജനനാന്ത്യേന നിത്യഗതി
ത്വല്‍ഭക്തി വര്‍ദ്ധനമുദിക്കേണമെന്മനസി
നിത്യം തൊഴായ് വരിക നായായണായ നമഃ

ണത്താരില്‍ മാനനി മണാളന്‍ പുരാണപുരു-
ഷന്‍ ഭക്തവത്സലനന്താദിഹീനനതി
ചിത്തത്തിലച്യുത! കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ

പച്ചക്കിളിപ്പവിഴപാല്‍ വര്‍ണ്ണമൊത്തനിറ-
മിച്ഛിപ്പവര്‍ക്കു ഷഡാധാരം കടന്നു പരി-
വിശ്വസ്ഥിതി പ്രളയ സൃഷ്ടിക്കു സത്വരജ-
സ്തമോഭേദ രൂപ ഹരി നാരായണായ നമഃ

തത്ത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരു-
ളെത്തീടുവാന്‍ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും ജനന-
മറ്റീടുമന്നവനു നാരായണായ നമഃ

യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ
സമ്പൂര്‍ണ്ണലിഖ്യതഗിരം കേട്ടു ധര്‍മ്മപതി
എമ്പക്കലുളള ദുരിതം പാര്‍ത്തുകാണുമള-
വംഭോരുഹാക്ഷ! ഹരിനാരായണായ നമഃ

നക്ഷത്ര പംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങൌയര്‍ന്നളവില്‍
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമഃ

മല്‍ പ്രാണനും പരനുമൊന്നെന്നുറപ്പവനു
തല്‍ പ്രാണദേഹവുമനിത്യം കലത്ര ധനം
സ്വപ്നാദിയില്‍ പലതുകണ്ടാലുണര്‍ന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരിനാരായണായ നമഃ

അന്‍പേണമെന്‍ മനസ്സില്‍ ശ്രീനീലകണ്ടഗുരു
മംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ
അമ്പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലന്‍പോടുചേര്‍ക്ക ഹരിനാരായണായ നമഃ

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീര്‍ത്തിപ്പതിന്നരുള്‍ക നാരായണായ നമഃ

ഇക്കണ്ട വിശ്വമതുമിന്ദ്രാദി ദേവകളും
നര്‍ക്കേന്തുവഹ്നികളൊടൊപ്പം ത്രിമൂര്‍ത്തികളും
അഗ്രേ വിരാട് പുരുഷ! നിന്മൂലമക്ഷരവു-
മോര്‍ക്കായ് വരേണമിഹ നാരായണായ നമഃ

ഈ വന്ന മോഹമകലെപ്പോവതിന്ന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകില്‍
ജീവന്നുകൃഷ്ണഹരി ഗോവിന്ദരാമ തിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ

ഉള്ളില്‍ കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലൂഗതിക്കുവഴി നാരായണായനമഃ

ഊരിന്നു വേണ്ട ചില ഭാരങ്ങള്‍ വേണ്ടതിന്
നീരിന്നുവേണ്ട നിജദാരങ്ങള്‍ വേണ്ടതിന്ന്
നാരായണാച്യുതഹരേ! എന്നതിന്നൊരുവര്‍
നാവൊന്നേവേണ്ടു ഹരിനാരായണായ നമഃ

ൠതുവാ‍യ പെണ്ണിനുമിരപ്പന്നു ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ

ൠഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ ക-
ളിപ്പാവയെന്നു പറയുന്നതാകിലും മനസി-
ആവോ നമുക്കു തിരിയാതെന്നുറച്ചു തിരു-
നാമങ്ങള്‍ ചൊല്‍ക ഹരി നാരായണായ നമഃ

(നു) സ്മാദി ചെര്‍ത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഡം
ഒരു കോടി കോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമഃ

നൂ(ലു)കാരമാദിമുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരിനാരായണായ നമഃ

ഏകാന്തയോഗികളിലാമാംക്ഷകൊണ്ടു പര-
മേകാന്തമെന്നവഴി പോകുന്നിതെന്മനവും
കാകന്‍ പറന്നു പുനരന്നങ്ങള്‍ പോയവഴി
പോകുന്നപോലെ ഹരിനാരായണായനമഃ

ഐയഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നൌവ്വണ്‍നമെട്ടുമുടനെണ്‍ മ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപിരണ്ടൊന്നുതത്ത്വമതില്‍
മേവുന്ന നാഥ ജയ നാരായണായ നമഃ

ഓതുന്നു ഗീതികളിതെല്ലാമിതെന്ന പൊരു-
ളേതെന്നു കാണ്മതിനു പോരാ നിനക്കുബലവു-
മേതെങ്കിലും കിമപി കാരുണ്യമിന്നു തവ
സാധിക്കവേണ്ടു ഹരി നാരായണായ നമഃ

ഔദുംബരത്തില്‍ മശകത്തിന്നു തോന്നുമതിന്‍
മീതേകദാപി സുഖമില്ലെന്നു തല് പരിചു
ചേതോവിമോഹിനി മയക്കായ്ക മായതവ
ദേഹോഹമെന്നിവയില്‍ നാരായണായ നമഃ

അംഭോജസംഭവനുമന്‍പോടുനീന്തിബത-
വന്മോഹവാരിധിയിലെന്നേടമോര്‍ത്തു മമ
വന്‍പേടിപാരമിവനന്‍പോടടായ്‌വതിനു
മുമ്പേ തൊഴാമടികള്‍ നാരായണായ നമഃ

അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുല്പാടുചെന്നു കയറിട്ടോരു കിങ്കരരെ
പില്‍പ്പാടുചെന്നഥതടുത്തോരുനാല്‍ വരെയു-
മപ്പോലെനൌമി ഹരിനാരായണായ നമഃ

കഷ്ടം ഭവാനേയൊരു പാണ്ഡ്യന്‍ ഭജിച്ചളവ-
ഗസ്ത്യേന നീബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാല്‍ക്കഥ കറ്റിപ്പിച്ചതെന്തിനിതു
മോര്‍ക്കാവതല്ല ഹരിനാരായണായ നമഃ

ഖട്വാംഗനെന്ന ധരണീശന്നു കാണ്‍കൊരുമു-
ഹൂര്‍ത്തേന നീ ഗതി കൊടുപ്പാനുമെന്തുവിധി?
ഒട്ടല്ലനിന്‍ കളികളിപ്പോലെ തങ്ങളില്‍ വി-
രുദ്ധങ്ങളായവകള്‍ നാരായണായ നമഃ

ഗര്‍വ്വിച്ചുവന്നൊരു ജരാസന്ധനോടുയുധി-
ചൊവ്വോടെ നില്പതിനു പോരാ നിനക്കുബലം!
അവ്വാരിധൌ ദഹനബാണം തൊടുത്തതു തി-
ളപ്പിപ്പതിന്നു മതി നാരായണായ നമഃ

ഘര്‍മ്മാതപം കുളിര്‍ന്നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെത്തിരഞ്ഞുമറുകിച്ചാമൃഗാക്ഷികളെ-
വൃന്ദാവന്ത്തിലഥ നാരായണായ നമഃ

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ
ഊനം വരുത്തിയൊരു നക്തഞ്ചരിക്കുബത!
കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു! ഹരിനാരായണായ നമഃ

ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നുയുധി തേര്‍പൂട്ടിനിന്നു ബത!
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരിനാരായണായ നമഃ

ഛന്നത്വമാര്‍ന്ന കനല്‍ പോലെ നിറഞ്ഞുലകില്‍
മിന്നുന്ന നിന്മഹിമയാര്‍ക്കും തിരിക്കരുത്
അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രെ തോന്നി ഹരിനാരായണായ നമഃ

ജന്തുക്കളുള്ളില്‍ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂര്‍ണ്ണാത്മനാസതതം
തന്തും മണിപ്രകരഭേദങ്ങള്‍പോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമഃ

ത്ധങ്കാരമാദമിവയോഗീന്ദ്രരുള്ളിലുമി-
തോതുന്നഗീതകളിലും പാല്പയോധിയിലും
ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
മാനന്ദരൂപ! ഹരി നാരായണായ നമ!

ഞാനെന്നുമീശ്വരനിതെന്നും വളര്‍ന്നളവു-
ജ്ഞാനദ്വയങ്ങള്‍ പലതുണ്ടായതിന്നുമിഹ!
മോഹംനിമിത്തമതുപോകും പ്രകാരമപി
ചേതസ്സിലാകമമ നാരായണായ നമഃ

ടങ്കംകുരംഗവുമെടുത്തിട്ടു പാതിയുടല്‍
ശംഖം രഥാംഗവുമെടുത്തിട്ടു പാതിയുടല്‍
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നുമോഹമതു നാരായണായ നമഃ

ഠായങ്ങള്‍ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെ പര-
മേകാക്ഷരത്തിലിതടങ്ങുന്നു സര്‍വ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ



ഢംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി-
മുമ്പേനിജാസനമുറച്ചേകനാഡിയുടെ
കമ്പംകളഞ്ഞു നിലയാറും കടപ്പതിന്നു
തുമ്പങ്ങള്‍ തീര്‍ക്ക ഹരിനാരായണായ നമഃ

ഢക്കാമൃദംഗതുടിതാലങ്ങള്‍ കേട്ടനുഭ-
വിക്കാമതിന്നിലയിലിന്നേടമോര്‍ത്തു മമ
പാര്‍ക്കുന്നതല്ലമനമാളാനബദ്ധകരി
തീന്‍ കണ്ടപോലെ ഹരിനാരായണായ നമഃ

ണത്വാപരം പരിചു കര്‍മ്മവ്യപായമിഹ
മദ്ധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയില്പരമുദിച്ചോരുബോധമനു-
ചിത്തേവരേണ്ടതിഹ നാരായണായ നമഃ

തത്ത്വാര്‍ത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
ശബ്ദങ്ങളുള്ളില്‍ വിലസീടുന്നതിന്നിടയില്‍
മുക്തിക്കുകാരണമിതേശബ്ദമെന്നു തവ
വാക്യങ്ങള്‍ തന്നെ ഹരി നാരായണായ നമഃ

ഥല്ലിന്നു മീതെ പരമില്ലെന്നുമോര്‍ത്തുമുട-
നെല്ലാരൊടും കുതറിവാപേശിയും സപദി
തളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ

ദംഭായവന്മരമതിന്നുള്ളില്‍നിന്നു ചില
കൊമ്പും തളിര്‍ത്തവധിയില്ലാത്ത കായ്കനികള്‍
അന്‍പേറിയത്തരുവില്‍ വാഴായ്‌വതിന്നുഗതി
നിന്‍ പാദഭക്ത ഹരിനാരായണായ നമഃ

ധന്യോഹമെന്നുമതി മന്യോഹമെന്നുമതി-
പുണ്യങ്ങള്‍ ചെയ്ത പുരുഷന്‍ ഞാനിതെന്നു മതി
ഒന്നല്ലകാണ്‍കൊരു കൊടുങ്കാടുദന്തിമയ-
മൊന്നിച്ചു കൂടിയതു നാരായണായ നമഃ

നന്നായ്ഗതിക്കൊരുസഹസ്രാരധാരയില-
തന്നീറ്റില്‍ നിന്‍ കരുണ വന്‍ മാരി പെയുതുപുനര്‍
മുന്നം മുളച്ചമുളഭക്തിക്കുവാഴ്ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമഃ

പലതും പറഞ്ഞു പകല്‍ കളയുന്ന നാവുതവ
തിരുനാമകീര്‍ത്തനമിതതിനായ് വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടുമോക്ഷഗതി
എളുതെന്നുകേള്‍പ്പു ഹരിനാരായണായ നമഃ

ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമാതടി പലനാളിരുത്തിയുടന്‍
അളവില്ലയാതെ വെളിവകമേയുദിപ്പതിനു
കളയായ്കകാലമിനി നാരായണായ നമഃ

ബന്ധുക്കളര്‍ത്ഥഗൃഹപുത്രാദിജാലമതില്‍
ബന്ധിച്ചവന്നുലകില്‍ നിന്‍ തത്ത്വമോര്‍ക്കിലുമ-
തന്ധന്നുകാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ

ഭക്ഷിപ്പതിന്നു ഗുഹപോലെ പിളര്‍ന്നുമുഖ-
അയ്യോകൃതാന്തനിഹ പിന്‍പേ നടന്നു മമ
എത്തുന്നു ദര്‍ദ്ദുരമുരത്തോടെ പിമ്പെയൊരു
സര്‍പ്പം കണക്കെ ഹരിനാരായണായ നമഃ

മനിങ്കല്‍ വന്നിഹ പിറന്നന്നുതൊട്ടുപുന-
രെന്തൊന്നു വാങ്മനസുദേഹങ്ങള്‍ ചെയ്തതു
എന്തിന്നു മേലിലതുമെല്ലാമെനിക്കു ഹൃദി-
സന്തോഷമായ് വരിക നാരായണായ നമഃ

യാതൊന്നു കണ്ടതതു നാരായണ പ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണ ശ്രുതികള്‍
യാതൊന്നു ചെയ്‌വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരിനാരായണായ നമഃ

രവികോടിതുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാന്‍ കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാ‍ദികൌസ്തുഭവു-
മകമേ ഭവിപ്പതിന്നു നാരായണായ നമഃ

ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീരണ്ടുശക്തികള-
തിങ്കേന്നുദിച്ചവകള്‍ നാരായണായ നമഃ

വദനം നമുക്കു സിഖി വസനങ്ങള്‍ സന്ധ്യകളു-
മുദരം നമുക്കു ദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു ശിവനേത്രങ്ങള്‍ രാത്രിപക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ

ശക്തിക്കുതക്ക വഴിയിത്ഥം ഭജിപ്പവനു
ഭക്ത്യാപിദേഹദൃഢവിശ്വാസമോടുബത
ഭക്ത്യാകടന്നുതവതൃക്കാല്‍ പിടിപ്പതിന-
യയ്ക്കുന്നതെന്തു ഹരിനാരായണായ നമഃ

ഷഢൈരികള്‍ക്കു വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം തവഹി സദ്ധ്യാനരംഗമതില്‍
തത്രാപിനിത്യവുമൊരിക്കാലിരുന്നരുള്‍ക
സത്യസ്വരൂപ ഹരി നാരായണായ നമഃ

സത്യം വദാമി മമ ഭൃത്യാദിവര്‍ഗ്ഗമതു-
മര്‍ത്ഥം കളത്രഗൃഹ പുത്രാദിജാലമതു-
മൊക്കെത്വദര്‍പ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാല്‍ക്കല്‍ വീണുഹരി നാരായണായ നമഃ

ഹരനും വിരിഞ്ചനുമിതരമരാധിനായകനു-
മറിയാവതല്ല തവ മറിമായതന്മഹിമ
അരിവായ്, മുതല്‍ക്കരളിലൊരുപോലെ നിന്നരുളും
പരജീവനില്‍തെളീക നാരായണായ നമഃ

ളത്വം കലര്‍ന്നിതുലകാരത്തിനപ്പരി‍ചു
തത്ത്വം നിനയ്ക്കിലൊരു ദിവ്യത്വമുണ്ടു തവ
കത്തുന്ന പൊന്മണിവിളക്കെന്നപോലെഹൃദി
നില്‍ക്കുന്ന നാഥ! ഹരിനാരായണായ നമഃ

ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ല തവ പരമാക്ഷരസ്യപൊരുള്‍
അറിയായുമായ് വരിക നാരായണായ നാമ:

കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടുപാര്‍ത്തു പിഴവഴിപോലെ തീര്‍ത്തരുള്‍ക
ദുരിതാബ്ധിതന്‍ നടുവില്‍ മറിയുന്നവര്‍ക്കു പര-
മൊരു പോതമായ് വരിക നാരായണായ നമഃ

മദമത്സരാദികള്‍ മനസ്സില്‍ തൊടാതെ ദിന
മിതുകൊണ്ടു വാഴ്ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേള്‍ക്കതാനിതൊരു മൊഴിതാന്‍ പഠിപ്പവനും
പതിയാ ഭവാംബുധിയില്‍ നാരാ‍യണായ നമഃ 

No comments:

Post a Comment